അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ പേൾ ഹാർബർ ആക്രമണത്തെ പരാമർശിച്ച് ട്രംപ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാക്കാൻ ലക്ഷ്യമിട്ട കൂടിക്കാഴ്ചയിൽ അപ്രതീക്ഷിതമായാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശമുണ്ടായത്.
ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ മുൻകൂട്ടി അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന ജാപ്പനീസ് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ഓവൽ ഓഫീസിനെ നിശബ്ദമാക്കിയത്. സൈനിക നീക്കങ്ങളിൽ ‘സർപ്രൈസ്’ (അപ്രതീക്ഷിത നീക്കം) അത്യാവശ്യമാണെന്ന് വിശദീകരിച്ച ട്രംപ്, പെട്ടെന്ന് ജപ്പാന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായ പേൾ ഹാർബർ ആക്രമണത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
“സർപ്രൈസിനെക്കുറിച്ച് ജപ്പാനേക്കാൾ നന്നായി മറ്റാർക്കാണ് അറിയാവുന്നത്? പേൾ ഹാർബർ ആക്രമണത്തെക്കുറിച്ച് നിങ്ങൾ എന്നോട് മുൻകൂട്ടി പറഞ്ഞിരുന്നോ? നമ്മളേക്കാൾ കൂടുതൽ സർപ്രൈസിൽ വിശ്വസിക്കുന്നത് നിങ്ങളാണെന്നാണ് ഞാൻ കരുതുന്നത്,” ട്രംപ് പരിഹാസരൂപേണ പറഞ്ഞു. 1941-ൽ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ച പേൾ ഹാർബർ ആക്രമണത്തെക്കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
ട്രംപിന്റെ പരാമർശത്തിന് നേരിട്ട് മറുപടി നൽകാതെ ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി സംയമനം പാലിച്ചു. “ലോകത്ത് സമാധാനം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു നേതാവ് താങ്കളാണെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന് അവർ ട്രംപിനെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ട്രംപ് സംസാരിക്കുന്നതിനിടയിൽ തകൈച്ചി ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നത് അസ്വസ്ഥതയുടെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ എണ്ണവ്യാപാരം സംരക്ഷിക്കുന്നതിനായി ജപ്പാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകരിച്ച ജപ്പാന്റെ ഭരണഘടന വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ, ട്രംപിന്റെ ഈ ആവശ്യം ജപ്പാന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 40 ബില്യൺ ഡോളറിന്റെ ആണവ റിയാക്ടർ പദ്ധതി ഉൾപ്പെടെയുള്ള സാമ്പത്തിക കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.








