ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഗൾഫ് മേഖലയിലെ ചില വ്യോമാതിർത്തികൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സുരക്ഷാ അപകടസാധ്യത വിലയിരുത്തലിന്റെ ഭാഗമായി ശക്തമായ അടിയന്തര പദ്ധതികൾ ഉറപ്പാക്കാനും ഡിജിസിഎ അറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്‌റൈൻ, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ ഒഴിവാക്കാനാണ് ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമാൻ, സൗദി അറേബ്യ വ്യോമാതിർത്തികളിലൂടെ ചില പ്രത്യേക നിബന്ധനകൾ നൽകിയിരിക്കുന്നതിന് അനുസൃതമായി സർവീസുകൾ നടത്താമെന്നും ഡിജിസിഎ വിമാന കമ്പനികളെ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമാതിർത്തിക്കുള്ളിൽ FL 320 അല്ലെങ്കിൽ 32,000 അടിക്ക് താഴെ സർവീസ് നടത്തരുതെന്നാണ് പ്രധാന നിബന്ധന.
ഈ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരുമെന്നും കൂടുതൽ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയോ അസാധുവാക്കുകയോ ചെയ്തില്ലെങ്കിൽ മാർച്ച് 28 വരെ സാധുവായിരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. ഇറാൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്കയും ഇസ്രായേലും അടുത്തിടെ നടത്തിയ സൈനിക ആക്രമണങ്ങൾ സിവിൽ ഏവിയേഷന് ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് വിമാന കമ്പനികൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.








