കോൺഗ്രസിനുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെയും സീറ്റ് വിഭജനത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്ക് ലഭിച്ച പരിഗണനയും സീറ്റും ചൂണ്ടിക്കാട്ടി, പാർട്ടിക്ക് വേണ്ടി ദീർഘകാലം നിലകൊണ്ട ഡോ. ഷമ മുഹമ്മദിനെ അവഗണിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു. ടോം മാത്യൂസ് മൂലമറ്റം എന്നയാൽ പങ്കുവെച്ച കുറിപ്പ് ഷമ മുഹമ്മദ് തന്നെ തന്റെ ഔദ്യോഗിക എക്‌സ് (X) ഹാൻഡിലിലൂടെ റീപോസ്റ്റ് ചെയ്തതോടെയാണ് ഈ തർക്കം പരസ്യമായത്.
ഇത്രയും വിളിച്ചു പറഞ്ഞ ഇവന് വരെ സീറ്റ് കിട്ടി, പിന്നെന്താ ഷമ മുഹമ്മദിന് ഒരു സീറ്റ് തരാതിരുന്നത്?” എന്ന ചോദ്യമുയർത്തിക്കൊണ്ടുള്ള പോസ്റ്റാണ് ഷമ മുഹമ്മദ് പങ്കുവെച്ചത്. മുൻപ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയപ്പോൾ, ദേശീയ ചാനലുകളിലുൾപ്പെടെ പാർട്ടിയുടെ മുഖമായി നിന്ന് പോരാടിയ തന്നെ അവഗണിച്ചുവെന്ന വികാരമാണ് ഷമയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കുള്ളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും അർഹമായ പരിഗണനയെക്കുറിച്ചും ഷമ മുഹമ്മദ് മുൻപും പരസ്യമായി നിലപാടുകൾ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ ഈ അസ്വാരസ്യങ്ങൾ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സന്ദീപ് വാര്യറുടെ വരവിനെ ആഘോഷമാക്കുന്ന കോൺഗ്രസ് നേതൃത്വം, പാർട്ടിയുടെ അടിത്തറയായ നേതാക്കളെ മറക്കുകയാണോ എന്ന ചോദ്യമാണ് പ്രവർത്തകർക്കിടയിൽ ഉയരുന്നത്. ഷമ മുഹമ്മദ് ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തത് വെറുമൊരു സാങ്കേതിക നീക്കമല്ലെന്നും മറിച്ച് ഹൈക്കമാൻഡിനോടുള്ള തന്റെ പ്രതിഷേധം പരസ്യമായി അറിയിക്കാനുള്ള തീരുമാനമാണെന്നും കരുതപ്പെടുന്നു. സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി മൂലം പല മുതിർന്ന നേതാക്കളും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഷമയുടെ ഈ പ്രതികരണം പുതിയ പോർമുഖം തുറക്കുകയാണ്.










