കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP). ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് കാനഡ പോലീസ് മേധാവി മൈക്ക് ഡുഹീമിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. കാനഡയിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്കോ കുറ്റകൃത്യങ്ങൾക്കോ ഇന്ത്യൻ സർക്കാരുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ ഇതോടെ പൂർണ്ണമായും തള്ളപ്പെട്ടിരിക്കുകയാണ്.
കാനഡയിലെ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടെന്ന ആരോപണവും തെറ്റാണെന്ന് കാനഡ പോലീസ് മേധാവി സൂചിപ്പിച്ചു. സറേ, ബ്രാംപ്ടൺ തുടങ്ങിയ നഗരങ്ങളിൽ നടക്കുന്ന ഭീഷണിപ്പെടുത്തലുകൾക്കും പിടിച്ചുപറിയ്ക്കും പിന്നിൽ വിദേശ ശക്തികളുടെ കൈകളുണ്ടെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. ലോറൻസ് ബിഷ്ണോയ് ഗാംഗിന്റെ പേര് ഉപയോഗിച്ച് പലരും കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമില്ല. 2024-ൽ പുറത്തുവിട്ട വിവരങ്ങൾ അന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ പുതിയതായി അധികാരമേറ്റ മാർക്ക് കാർണി സർക്കാരിന്റെ നിലപാടും ഇന്ത്യക്ക് അനുകൂലമാണ്.
“നമ്മൾ ഒരേ കുടുംബമാണ്” എന്ന മാർക്ക് കാർണിയുടെ പ്രസ്താവന ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായതിന്റെ തെളിവാണ്. ട്രൂഡോയുടെ കാലത്ത് വഷളായ ബന്ധം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാർണിയും നടത്തിയ ചർച്ചകൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ഏജന്റുകളുടെ ഇടപെടൽ നിലനിൽക്കുന്നുണ്ടെങ്കിൽ മാർക്ക് കാർണി കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കില്ലായിരുന്നുവെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കയുമായുള്ള ബന്ധത്തിലെ അനിശ്ചിതത്വവും നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യയെപ്പോലൊരു കരുത്തനായ പങ്കാളിയെ പിണക്കാൻ കാനഡ തയ്യാറല്ല. സത്യം തെളിയിക്കപ്പെട്ടതോടെ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ വൻ വിജയമായി മാറിയിരിക്കുകയാണ്.








