പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വീണ്ടും രംഗത്ത്. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷത്തിൽ മോദി സർക്കാർ പുലർത്തുന്ന ‘മിതത്വം’ (Restraint) ഇന്ത്യയുടെ ബലഹീനതയല്ല, മറിച്ച് കരുത്താണെന്ന് തരൂർ വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വിഭിന്നമായി കേന്ദ്ര സർക്കാരിനെ പിന്തുണച്ച് തരൂർ സംസാരിക്കുന്ന വീഡിയോ ബിജെപി ഔദ്യോഗികമായി പങ്കുവെച്ചതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്ത്യയുടെ സന്തുലിതവും പക്വവുമായ സമീപനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുവെന്ന കുറിപ്പോടെയാണ് ബിജെപി തരൂരിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
“ഞാൻ ഒരു കോൺഗ്രസ് സർക്കാരിനെയാണ് ഉപദേശിക്കുന്നതെങ്കിലും മിതത്വം പാലിക്കാനേ പറയൂ. മിതത്വം എന്നത് കീഴടങ്ങലല്ല, അതൊരു കരുത്താണ്. നമ്മുടെ താല്പര്യങ്ങൾ എന്താണെന്ന് നമുക്കറിയാമെന്നും അവ സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നതെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള വഴിയാണത്,” തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ അപലപിക്കാതെ ഇന്ത്യ പുലർത്തിയ മൗനം ബുദ്ധിപരമായ നീക്കമാണെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലും ഇന്ത്യയുടെ ഈ നിലപാടിനെ തരൂർ ‘നയതന്ത്ര വിവേകം’ (Strategic Prudence) എന്നാണ് വിശേഷിപ്പിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ നടത്തിയ രഹസ്യ നയതന്ത്ര ചർച്ചകൾ വലിയ വിജയമായിരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ഇറാന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചും ഇന്ത്യ നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. ഇതിന്റെ ഭാഗമായി രണ്ട് എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും തരൂർ സമ്മതിക്കുന്നു. ഇരുപക്ഷവും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂരിന്റെ ഈ നിലപാട് കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്.









