1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്താൻ സൈന്യം ബംഗാളി ഹിന്ദുക്കൾക്കെതിരെ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’ (Genocide) ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രതിനിധി സഭയിൽ പ്രമേയം. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്മാനാണ് വെള്ളിയാഴ്ച ഈ നിർണ്ണായക പ്രമേയം അവതരിപ്പിച്ചത്. പാകിസ്താൻ സൈന്യത്തിന്റെയും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകളും യുദ്ധക്കുറ്റങ്ങളും ആഗോളതലത്തിൽ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. നിലവിൽ ഈ പ്രമേയം വിദേശകാര്യ ഹൗസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
‘ഓപ്പറേഷൻ സെർച്ച് ലൈറ്റ്’ എന്ന പേരിൽ പാക് സൈന്യം അഴിച്ചുവിട്ട നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രമേയത്തിൽ അക്കമിട്ട് നിരത്തുന്നത്. മതം നോക്കാതെ ബംഗാളികളെ കൊന്നൊടുക്കിയെങ്കിലും, ഹിന്ദു ന്യൂനപക്ഷങ്ങളെ വംശനാശം വരുത്താൻ പാക് സൈന്യം പ്രത്യേകം ലക്ഷ്യം വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ, ബുദ്ധിജീവികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരെ തിരഞ്ഞുപിടിച്ച് വധിച്ചു. പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയും കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കുകയും ചെയ്തതായും ലാൻഡ്‌സ്മാൻ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഈ കാലഘട്ടത്തിൽ, പഴയകാലത്തെ പാക് ക്രൂരതകൾ വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത് ഇസ്ലാമാബാദിന് വലിയ തിരിച്ചടിയാകും.
ചരിത്രപ്രസിദ്ധമായ ‘ബ്ലഡ് ടെലഗ്രാം’ (Blood Telegram) പ്രമേയത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 1971 മാർച്ചിൽ ഡാക്കയിലെ യുഎസ് കോൺസൽ ജനറലായിരുന്ന ആർച്ചർ ബ്ലഡ് വാഷിംഗ്ടണിലേക്ക് അയച്ച സന്ദേശങ്ങളിൽ ‘തിരഞ്ഞെടുത്ത വംശഹത്യ’ (Selective Genocide) നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പാക് സൈന്യം പാവപ്പെട്ടവരുടെ വാസസ്ഥലങ്ങളിൽ കയറി ഹിന്ദുക്കളെ ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ ഭരണകൂടം അന്ന് പുലർത്തിയ മൗനത്തിൽ പ്രതിഷേധിച്ച് 20 നയതന്ത്ര ഉദ്യോഗസ്ഥർ ഒപ്പിട്ട നിവേദനവും പ്രമേയത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾക്ക് ‘വംശഹത്യ’ എന്ന വാക്ക് പൂർണ്ണമായും യോജിക്കുമെന്നും കോൺസൽ ജനറൽ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്താൻ സൈന്യത്തിന്റെ അന്നത്തെ ക്രൂരതകൾക്ക് ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകൾ വലിയ പിന്തുണ നൽകിയിരുന്നതായും പ്രമേയം വ്യക്തമാക്കുന്നു. ഈ ചരിത്ര സത്യം അംഗീകരിക്കപ്പെടുന്നതോടെ പാകിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകും. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായി 1971-ലെ സംഭവങ്ങളെ രേഖപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ കോൺഗ്രസിന്റെ ഈ ഇടപെടൽ ഭാരതത്തിനും ബംഗ്ലാദേശിനും നയതന്ത്രപരമായി വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ സഭയിൽ ഈ പ്രമേയത്തിന്മേൽ നടക്കുന്ന ചർച്ചകൾ പാകിസ്താൻ്റെ പ്രതിച്ഛായയെ ആഗോളതലത്തിൽ കൂടുതൽ മലിനമാക്കുമെന്നുറപ്പാണ്.











