നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിൽപ്പിനായി തീവ്രനിലപാടുകളുള്ള സംഘടനകളുമായി ഇടത് മുന്നണി കൈകോർക്കുന്നു. അബ്ദുൾ നാസർ മദനിയുടെ പിഡിപി (PDP) ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ് പിഡിപി ചെയർമാൻ മദനി തന്റെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എൽഡിഎഫ് നേതൃത്വവുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമെന്ന് പിഡിപി നേതാക്കൾ വ്യക്തമാക്കിയതോടെ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സി പി എം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന വിമർശനം ശക്തമായിരിക്കുകയാണ്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് പിടിക്കാനാണോ ഇടതുപക്ഷം ശ്രമിക്കുന്നതെന്നാണ് ചോദ്യം ഉയരുന്നത്
മതേതര വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്ന് പിഡിപി അവകാശപ്പെടുമ്പോഴും, ഇത് കേവലം രാഷ്ട്രീയ വിലപേശലാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. മൂന്നാം തുടർ ഭരണം എന്ന ലക്ഷ്യം നേടാനായി ആരുടെ പിന്തുണയും സ്വീകരിക്കാൻ മടിയില്ലാത്ത അവസ്ഥയിലാണ് ഇടത് മുന്നണിയെന്നാണ് വിമർശനം. കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ മദനി നേരിട്ടെത്തി നിലപാട് പ്രഖ്യാപിച്ചത് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ടെങ്കിലും, സാധാരണക്കാരായ വോട്ടർമാർക്കിടയിൽ ഇത് തിരിച്ചടിയുണ്ടാക്കുമോ എന്ന ഭയത്തിലാണ് മുന്നണിയിലെ ചില ഘടകകക്ഷികൾ.
വരും ദിവസങ്ങളിൽ മദനി – ഇടത് സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധമായി മാറുമെന്നുറപ്പാണ്.










