നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ സിപിഎമ്മിനെ ഞെട്ടിച്ച് വർക്കലയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി മാറ്റം. വർക്കല സിപിഎം ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. നിലവിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷൻ അംഗമായ സ്മിത, സ്ഥാനം രാജിവെച്ചാണ് ബിജെപി പാളയത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്മിതയെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ തന്നെ മത്സരിക്കുമെന്നും നേതൃത്വം പ്രഖ്യാപിച്ചു. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും രാജ്യം ചർച്ച ചെയ്യുമ്പോഴും, കേരളത്തിലെ തെക്കൻ ജില്ലകളിൽ രാഷ്ട്രീയ അട്ടിമറികളാണ് അരങ്ങേറുന്നത്.
സിപിഎം എന്ന പാർട്ടി നേരിടുന്ന കടുത്ത മൂല്യച്യുതിയാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് സ്മിത സുന്ദരേശൻ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഈ തീരുമാനമെന്നും, നിലവിലെ സിപിഎം നേതൃത്വം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പൂർണ്ണമായും കാറ്റിൽ പറത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി. മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകൾ കൂടിയായ സ്മിത, മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രദേശത്ത് വലിയ ജനസ്വാധീനമുള്ള നേതാവാണ്. സ്മിതയുടെ കടന്നുവരവ് വർക്കലയിലെ ഇടത് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.












