കൊല്ലം : തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും കടമ മറക്കാതെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി ഓടിയെത്തി ഡോ എൻ പ്രതാപ് കുമാർ. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അടിയന്തരാവസ്ഥയിലുള്ള രോഗിക്ക് അരികിലേക്ക് ഓടിയെത്തിയ ഡോക്ടർക്ക് കൃത്യമായ ഇടപെടലിലൂടെ ഒരു 70 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥിയാണ് ഡോ എൻ പ്രതാപ് കുമാർ.
സങ്കീർണ്ണമായ ഹൃദയ സംബന്ധമായ അവസ്ഥകൾക്ക് ചികിത്സ നൽകുന്ന ഇന്റർവെൻഷണൽ കാർഡിയോളജിയിൽ 20 വർഷത്തിലേറെ പരിചയമുള്ള ഡോ. പ്രതാപ് കുമാർ ഇന്ത്യയിലെ ഏറ്റവും ആദരണീയനായ കാർഡിയോളജിസ്റ്റുകളിൽ ഒരാളാണ്. കൊറോണറി ആൻജിയോഗ്രാഫി, ആൻജിയോപ്ലാസ്റ്റി നടപടിക്രമങ്ങൾക്കായുള്ള ഇന്റർവെൻഷണൽ കാർഡിയോളജിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരിൽ ഒരാളാണ് അദ്ദേഹം. നിലവിൽ കൊല്ലം മെഡിട്രിന ഹോസ്പിറ്റലിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നത്.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച വയോധികന് വേണ്ടി അദ്ദേഹം നടത്തിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവനാണ് തിരികെ ലഭിച്ചത്. ഡൽഹിയിലെ ദേശീയ മെഡിക്കൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രഗത്ഭരായ ഡോക്ടർമാർ ഈ ജീവൻരക്ഷാ ദൗത്യം തത്സമയം വീക്ഷിക്കുന്നുണ്ടായിരുന്നു.
ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഡോ പ്രതാപ് കുമാറിന്റെ ഈ പ്രവൃത്തി യഥാർത്ഥ പൊതുസേവനത്തിന്റെ ഉത്തമ ഉദാഹരണമാണ്. തന്റെ കർമ്മമണ്ഡലത്തിൽ അദ്ദേഹം പുലർത്തുന്ന ഇതേ സ്നേഹവും കരുതലുമാണ് ബിജെപി സ്ഥാനാർത്ഥിയായ ഡോ പ്രതാപ് കുമാർ കൊല്ലത്തെ ഓരോ പൗരനും ഉറപ്പുനൽകുന്നത്.








