പത്തനംതിട്ട കോന്നിയിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടയിൽ സദസ്സിൽ നിന്നും ചോദ്യം ചോദിക്കാൻ ശ്രമിച്ചയാളെ മുഖ്യമന്ത്രി അധിക്ഷേപിച്ച സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടയിൽ ഒരു ചോദ്യം ചോദിച്ചോട്ടെ എന്ന് ചോദിച്ച ആളോട് ‘ വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് പിണറായി വിജയൻ നൽകിയത്. തിരഞ്ഞെടുപ്പ് കാലത്ത് പോലും പിണറായി വിജയന്റെ ഇത്തരത്തിലുള്ള ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനങ്ങൾക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയിൽ നിന്നുണ്ടായ ആ മറുപടിയിൽ തനിക്ക് വിഷമമില്ലെന്ന് വ്യക്തമാക്കുകയാണ് ചോദ്യം ചോദിച്ച ദാസ് പി ജോർജ്.
പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശിയായ ദാസ് പി ജോർജ് സിപിഎമ്മിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയാണ് താൻ ആ ചോദ്യം ചോദിച്ചത് അങ്ങിനെ ഒരിക്കലും ചെയ്യാൻ പാടിലായിരുന്നു. വികസന കാര്യങ്ങൾ സംസാരിച്ചപ്പോൾ ആവേശം കൊണ്ടാണ് ചോദ്യം ചോദിച്ചത്. പൂർണമായും എന്റെ തെറ്റാണ് ,മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നത് വരെ അവിടെ ഇരുന്നിട്ടാണ് താൻ തിരിച്ചുപോയത് എന്നാണ് വിഷയത്തിൽ ദാസ് പി ജോർജ് പ്രതികരിച്ചത്. സിപിഎമ്മിന്റെ ഒരു സജീവ പ്രവർത്തകന് തന്നെ മുഖ്യമന്ത്രിയിൽ നിന്നും ഇത്തരം ഒരു അധിക്ഷേപം നേരിടേണ്ടിവന്നത് വലിയ വിമർശനങ്ങൾക്കാണ് കാരണമാകുന്നത്.








