ന്യൂഡൽഹി : ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികൾ തമ്മിൽ 129 സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി സനായ് തകൈച്ചിയും പങ്കെടുത്ത ചടങ്ങിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
അത്യാധുനിക സാങ്കേതികവിദ്യ, സെമികണ്ടക്ടർ, ക്ലീൻ എനർജി (ഹരിത ഊർജ്ജം), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് പുതിയ കരാറുകൾ. ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ ചെയർമാൻ ഇഷിഗുറോ നൊരിഹിക്കോ ഫോറത്തിൽ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം എക്കാലത്തെയും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് 2 ലക്ഷം കോടി ജാപ്പനീസ് യെൻ (ഏകദേശം 12.4 ബില്യൺ യുഎസ് ഡോളർ) പുതിയ നിക്ഷേപമായി ഒഴുകിയെത്തി. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ലക്ഷം കോടി യെൻ (ഏകദേശം 62 ബില്യൺ ഡോളർ) സ്വകാര്യ നിക്ഷേപം എത്തിക്കുകയാണ് ജപ്പാൻ ലക്ഷ്യമിടുന്നത്.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ 5 ലക്ഷം വിദഗ്ദ്ധ തൊഴിലാളികളുടെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം സാധ്യമാക്കും. ആഗോള ചിപ്പ് വിപണിയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കാനുള്ള ‘സെമികണ്ടക്ടർ മിഷന്’ ജാപ്പനീസ് സാങ്കേതികവിദ്യ വലിയ പിന്തുണ നൽകും. ഇന്ത്യയിലുടനീളം ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ‘ഇന്ത്യ-ജപ്പാൻ സിബിജി ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രതിവർഷം 4,00,000 ടൺ ഉൽപ്പാദന ശേഷിയുള്ള ഗ്രീൻ അമോണിയ പ്രോജക്റ്റിലും ഇരുരാജ്യങ്ങളും സഹകരിക്കും.
ഇന്ത്യയുടെ വളർച്ചാ സാധ്യതകളും ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ക്വാളിറ്റി മാനേജ്‌മെന്റും ഒത്തുചേരുമ്പോൾ അത് ആഗോള തലത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ജപ്പാൻ-ഇന്ത്യ ബിസിനസ്സ് കോഓപ്പറേഷൻ കമ്മിറ്റി ചെയർമാൻ തത്സുവോ യാസുനാഗ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ “മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്” എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ആഫ്രിക്കയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ജാപ്പനീസ് കമ്പനികൾക്ക് പദ്ധതിയുണ്ട്.








