ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനകളുടെ യുദ്ധശേഷി വർദ്ധിപ്പിക്കുന്നതിനായി 1 ലക്ഷം കോടിയിലധികം രൂപയുടെ വൻ പ്രതിരോധ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ നാളെ വിലയിരുത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് അതിപ്രധാനമായ ഈ ആയുധ ഇടപാടുകൾക്ക് ‘അംഗീകാരം’ നൽകുക. പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS), കരസേനാ മേധാവി ജനറൽ ധീരാജ് സേത്ത്, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവർ ചുമതലയേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ ഡിഎസി യോഗം കൂടിയാണിത്.
ചൈന, പാകിസ്താൻ അതിർത്തികളിൽ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം തദ്ദേശീയ നിർമ്മാണത്തിന് വലിയ ഊന്നൽ നൽകുന്നതാണ് ഈ പദ്ധതികൾ. നാളെ അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ഒന്ന് ഹാമർ മിസൈലുകളുടെ കരാറാണ്. ഫ്രാൻസിലെ സാഫ്രാൻ കമ്പനി വികസിപ്പിച്ച വായുവിൽ നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന അതീവ കൃത്യതയുള്ള മിസൈലാണിത്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആയിരിക്കും 600 ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുക. ഏകദേശം 2,400 കോടി രൂപയുടേതാണ് ഈ കരാർ. 2020-ലെ ഗാൽവൻ സംഘർഷത്തിന് പിന്നാലെ അടിയന്തര ഘട്ടത്തിലാണ് ഹാമർ മിസൈലുകൾ ഇന്ത്യ ആദ്യമായി വാങ്ങിയത്. വ്യോമസേനയുടെ റഫാൽ , തദ്ദേശീയ യുദ്ധക്കപ്പലായ എൽസിഎ തേജസ് എന്നിവയിലും, നാവികസേനയുടെ റഫാൽ-എം യുദ്ധവിമാനങ്ങളിലും ഈ മിസൈലുകൾ ഘടിപ്പിക്കും.
മറ്റൊരു പ്രധാന കരാർ അത്യാധുനിക ടാങ്ക് നാശിനി ആയ MP-ATGM ആണ്. ഡിആർഡിഒ പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മനുഷ്യർക്ക് ചുമക്കാവുന്ന തരം ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലാണിത്. ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന 2,300 മിസൈലുകളും 100 ലോഞ്ചറുകളും 5 സിമുലേറ്ററുകളും കരസേനയ്ക്ക് കൈമാറാനുള്ള നിർദ്ദേശത്തിനാണ് അനുമതി നൽകുക. 2,600 കോടി രൂപയോളമാണ് ഈ പദ്ധതിയുടെ ചിലവ്. ശത്രുക്കളുടെ ഏറ്റവും അത്യാധുനിക ടാങ്കുകളെപ്പോലും തകർക്കാൻ ശേഷിയുള്ള ‘ഫയർ ആൻഡ് ഫോർഗെറ്റ്’ ആയുധമാണിത്. കൂടാതെ, വെർബ എയർ ഡിഫൻസ് സിസ്റ്റം നിർമ്മിക്കുന്നതുമായ ബന്ധപ്പെട്ട കരാറും അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. റഷ്യൻ സാങ്കേതികവിദ്യയിലുള്ള, വളരെ കുറഞ്ഞ ദൂരത്തിലുള്ള വിമാനങ്ങളെയും ഡ്രോണുകളെയും തകർക്കാൻ ശേഷിയുള്ള ആകാശ പ്രതിരോധ മിസൈലുകളാണിത്. അദാനി ഡിഫൻസ് ലിമിറ്റഡ് ആയിരിക്കും ഇത് ഇന്ത്യയിൽ നിർമ്മിക്കുക.








