ചെന്നൈ : നടൻ കമൽഹാസന്റെ രാഷ്ട്രീയപാർട്ടിയായ ‘മക്കൾ നീതി മയ്യം’ ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് നിരുപാധിക പിന്തുണ നൽകുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ പരാജയപ്പെടുത്തുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്ന് കമൽ ഹാസൻ ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനാണ് പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നടന്ന കരാർ പ്രകാരം കമൽ ഹാസന് ഡിഎംകെ ഒരു രാജ്യസഭാ സീറ്റ് നൽകിയിരുന്നു. നിലവിൽ അദ്ദേഹം രാജ്യസഭാ അംഗമാണ്.
സീറ്റ് വിഭജനത്തിലെ അതൃപ്തിയല്ല മത്സരിക്കാത്തതിന് കാരണം എന്നും കമൽഹാസൻ സൂചിപ്പിച്ചു. ഡിഎംകെ തങ്ങൾക്ക് സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്റെ പാർട്ടിയുടെ അന്തസ്സിനും പ്രവർത്തകരുടെ താൽപ്പര്യത്തിനും അനുയോജ്യമായ രീതിയിൽ മുന്നോട്ട് പോകാനാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വിട്ടുവീഴ്ചയല്ല, മറിച്ച് തമിഴ്നാടിന് വേണ്ടിയുള്ള കടമയാണ് എന്ന് കമൽഹാസൻ അറിയിച്ചു.
ഡിഎംകെ സഖ്യത്തിൽ മക്കൾ നീതി മയ്യത്തിന് വെറും ഒന്നോ രണ്ടോ സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കൂ എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്വന്തം ചിഹ്നമായ ‘ടോർച്ച്’ ഉപേക്ഷിച്ച് ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നു. ഇത് പാർട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്ന് ഭയന്നാണ് മത്സരിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കമൽഹാസൻ എത്തിയതെന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.








