പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ ലോകത്തെയാകെ യുദ്ധഭീതിയിലാഴ്ത്തുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷത്തെത്തുടർന്ന് ലോകത്തിന്റെ ഇന്ധന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ ഭാഗികമായി തടസ്സപ്പെടുത്തിയെങ്കിലും, ഏത് പ്രതിസന്ധിയും നേരിടാൻ ഭാരതം സജ്ജമാണെന്ന് പ്രമുഖ എണ്ണക്കമ്പനികളായ ബിപിസിഎൽ (BPCL), എച്ച്പിസിഎൽ (HPCL), ഇന്ത്യൻ ഓയിൽ (IOCL) എന്നിവർ വ്യക്തമാക്കി. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനികൾ ഔദ്യോഗികമായി അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്നും രാജ്യത്ത് വീണ്ടും ‘ലോക്ക്ഡൗൺ’ പോലുള്ള നിയന്ത്രണങ്ങൾ വരുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. 2020-ലെ ലോക്ക്ഡൗണിന്റെ ആറാം വാർഷിക ദിനമായ മാർച്ച് 24-ന് ഇത്തരം അഭ്യൂഹങ്ങൾ മനഃപൂർവ്വം പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലൂടെയാണ് ലോകത്തിന്റെ അഞ്ചിലൊന്ന് ഗ്യാസും ഇന്ധനവും കടന്നുപോകുന്നത് എന്നതിനാൽ ആഗോള പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയതന്ത്രം ഭാരതത്തിന്റെ കരുതൽ ശേഖരത്തെ സുരക്ഷിതമാക്കിയിട്ടുണ്ട്.
ലോകം മുഴുവൻ ഊർജ്ജ പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഭാരതം സുരക്ഷിതമായിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പക്വമായ വിദേശനയം മൂലമാണ്. സഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ആഹ്വാനം ചെയ്തത് ഒരു കരുതലായിട്ടാണെന്നും അത് ഭയപ്പെടാനുള്ളതല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇന്ധനം അനാവശ്യമായി പാഴാക്കാതെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം രാജ്യസ്നേഹമുള്ള ഓരോ പൗരനും ഏറ്റെടുക്കേണ്ടതാണ്. ട്രംപുമായുള്ള മോദിയുടെ സുഹൃദ്‌ബന്ധം പശ്ചിമേഷ്യൻ ചർച്ചകളിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ എല്ലാ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ഉപഭോക്താക്കൾ അനാവശ്യമായി ഇന്ധനം പൂഴ്ത്തിവെക്കാൻ ശ്രമിക്കരുതെന്നും എണ്ണക്കമ്പനികൾ അഭ്യർത്ഥിച്ചു.











