കുംഭമേളയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി മൊണാലിസ വിവാഹിതയായ സംഭവത്തിൽ ദേശീയ എസ്.സി/ എസ്.ടി. കമ്മിഷന്റെ ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി അരുമാനൂരിലെത്തി. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ സംഘം പരിശോധന നടത്തി. മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് ജയ്സിങ് ഭോസ്ലേ മധ്യപ്രദേശ് കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡയറക്ടർ ഡോ. കല്യാണറെഡ്ഡിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയത്.
ഇക്കഴിഞ്ഞ 11-ന് അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരുപ്രതിഷ്ഠയ്ക്കുമുന്നിൽ വെച്ചായിരുന്നു മൊണാലിസയും ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻഖാനും തമ്മിലുള്ള വിവാഹം നടന്നിരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ മന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖരാണ് വിവാഹം നടത്തിക്കൊടുത്തത്. വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ സംഘം പരിശോധിച്ചു. വിവാഹ രജിസ്റ്റർ, രേഖയായി നൽകിയ ആധാർ കാർഡ് പകർപ്പുകൾ, വിവാഹം നടത്തിത്തരാൻ ആവശ്യപ്പെട്ട് ഇരുവരും നൽകിയ ജോയിന്റ് ആപ്ലിക്കേഷൻ, ക്ഷേത്രം നൽകിയ വിവാഹസർട്ടിഫിക്കറ്റ് എന്നിവ എസ്.സി/ എസ്.ടി. കമ്മിഷൻ പരിശോധിച്ചു.








