പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവർ വ്യക്തമാക്കി. ലോകം മുഴുവൻ ഇന്ധനത്തിനായി നെട്ടോട്ടമോടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നയതന്ത്രം ഭാരതത്തിന്റെ കരുതല് ശേഖരത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികൾ ഔദ്യോഗിക വിശദീകരണത്തിൽ അറിയിച്ചു.
ഇന്ധന ലഭ്യത കുറയുമെന്ന ഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികൾ പ്രത്യേകം അഭ്യർത്ഥിച്ചു. ഇത്തരം ‘പാനിക് ബയിംഗ്’ (Panic Buying) വിപണിയിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കുമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷം കാരണം ലോകത്തിന്റെ അഞ്ചിലൊന്ന് ഇന്ധനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തിലും, ഇന്ത്യ പെട്രോൾ-ഡീസൽ ഉത്പന്ന കയറ്റുമതിക്കാരാണെന്ന വസ്തുത ആത്മവിശ്വാസം പകരുന്നതാണ്. ക്രൂഡ് ഓയിൽ അടക്കം മതിയായ ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്ന് ഭാരത് പെട്രോളിയം വ്യക്തമാക്കി. വിതരണ ശൃംഖലകൾ അതീവ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും ആധികാരികമായ വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ട്രംപ്-മോദി ചർച്ചകൾ ആഗോള ഊർജ്ജ സുരക്ഷയിൽ ഭാരതത്തിന്റെ പങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പമ്പുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുഷ്പ്രചരണങ്ങൾ തടയാൻ ഓരോ പൗരനും സഹകരിക്കണമെന്നും രാജ്യസ്നേഹത്തോടെ ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊള്ളണമെന്നും എണ്ണക്കമ്പനികൾ ഓർമ്മിപ്പിച്ചു.










