വാഷിംഗ്ടൺ : പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് നടക്കുന്നതായി സൂചന. ട്രംപ് ഇറാനെതിരെ ‘അവസാന പ്രഹരം’ നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുക്കുന്നതാണ് യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി കനത്ത വ്യോമാക്രമണം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചർച്ചകളിലൂടെയോ നയതന്ത്രത്തിലൂടെയോ ഇറാൻ വഴങ്ങുന്നില്ലെങ്കിൽ, ആ രാജ്യം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കങ്ങൾക്ക് പദ്ധതിയിടുന്നതായി പെന്റഗൺ സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയുടെ കൈപ്പിടിയിലാക്കാൻ ഇറാന്റെ കൈവശമുള്ള ഖാർഗ് , ലാരക് , അബു മൂസ എന്നീ ദ്വീപുകൾ പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്തേക്കാം. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി കമാൻഡോകളെ ഉപയോഗിച്ചുള്ള നേരിട്ടുള്ള കരസേന ആക്രമണവും യുഎസ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ, മിസൈൽ താവളങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ട് വമ്പിച്ച വ്യോമാക്രമണ പരമ്പരയാണ് പെന്റഗൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.








