ടെൽ അവീവ് : ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ സൈനിക നിരയിലെ പ്രധാനിയായ സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ ടാങ്ക് വിരുദ്ധ മിസൈൽ സ്ക്വാഡിന്റെ നിർണ്ണായക ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു ബഷീർ. തെക്കൻ ലെബനനിലെ ഹജീർ മേഖലയിൽ വച്ച് ഇസ്രായേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രായേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ നടന്ന നൂറുകണക്കിന് ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ബഷീറെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. നിരവധി തീവ്രവാദ സെല്ലുകളുടെ കമാൻഡറായി പ്രവർത്തിച്ചിരുന്ന ഇയാൾ, അടുത്തിടെ ലിറ്റാനി നദിക്ക് വടക്കുള്ള ഹിസ്ബുള്ളയുടെ ടാങ്ക് വിരുദ്ധ സേനയുമായി ചേർന്ന് പ്രവർത്തനം വിപുലീകരിച്ചിരുന്നു.
പുതിയ കേഡർമാർക്ക് ടാങ്ക് വിരുദ്ധ മിസൈലുകൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിലും ഹസൻ മുഹമ്മദ് ബഷീർ സജീവമായിരുന്നു എന്നും ഐഡിഎഫ് അറിയിച്ചു.
ഹസൻ മുഹമ്മദ് ബഷീറിന്റെ വധം ഹിസ്ബുള്ളയുടെ ഗ്രൗണ്ട് ഫോഴ്സിന് വലിയ തളർച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഇസ്രായേലിന്റെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകർക്കാൻ ഹിസ്ബുള്ള പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം ആന്റി ടാങ്ക് മിസൈൽ യൂണിറ്റുകളെയാണ്.








