ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ രാമജന്മോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാമനവമി ദിനത്തിൽ രാംലല്ലക്ക് പ്രത്യേക സൂര്യ തിലകം ചാർത്തി. ഏകദേശം നാലു മിനിറ്റോളം സമയമാണ് രാംലല്ലയുടെ വിഗ്രഹത്തിൽ സൂര്യൻ തിലകം ചാർത്തിയത്. ഈ വർഷം, രാമനവമിയിൽ രവിയോഗത്തിന്റെയും സർവാർത്ഥ സിദ്ധി യോഗയുടെയും ഒരു പ്രത്യേക സംയോജനം ഏറെ പ്രത്യേകതകളോടെയാണ് അയോധ്യ ഈ വർഷത്തെ രാമനവമി ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
രാമനവമി ദിനത്തിൽ ശ്രീരാമദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് അയോധ്യയിലെത്തിയത്. രാവിലെ 4:30-ന് നടന്ന മംഗള ആരതിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് അഭിഷേകവും പ്രത്യേക പൂജകളും നടന്നു. വൻ ജനത്തിരക്ക് പരിഗണിച്ച് വിഐപി ദർശനങ്ങൾ ഒഴിവാക്കിയിരുന്നു. നഗരത്തിലുടനീളം നൂറിലധികം വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ച് സൂര്യതിലക ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തു.
കൃത്യം ഉച്ചയ്ക്ക് 12 മണിക്ക്, സൂര്യരശ്മികൾ രാം ലല്ലയുടെ നെറ്റിയിൽ പ്രകാശിച്ചു. ഈ പ്രക്രിയ ഏകദേശം നാല് മിനിറ്റ് നീണ്ടുനിന്നു. രാം ലല്ലയുടെ നെറ്റിയിൽ ഏകദേശം 75 മില്ലിമീറ്റർ വ്യാസത്തിലാണ് സൂര്യ തിലകം ശോഭിച്ചത്. ക്ഷേത്രത്തിന്റെ മുകളിലത്തെ നിലയിൽ ഒരു പ്രത്യേക പ്രതിഫലനം, ലെൻസ്, കണ്ണാടി സംവിധാനം എന്നിവ സ്ഥാപിച്ചുകൊണ്ടാണ് സൂര്യ തിലകം സൃഷ്ടിച്ചത്.








