കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച കുവൈറ്റിലെ സുപ്രധാനമായ രണ്ട് തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുഖവും, നിർമ്മാണത്തിലിരിക്കുന്ന മുബാറക് അൽ കബീർ തുറമുഖവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് പോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
വടക്കൻ കുവൈറ്റിലെ മുബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോണുകൾക്ക് പുറമെ മിസൈൽ ആക്രമണവും ഉണ്ടായതായി പൊതുമരാമത്ത് മന്ത്രാലയം സ്ഥിരീകരിച്ചു. ഇവിടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരം. മാർച്ച് 1ന് ഷുഐബ തുറമുഖത്തെ യുഎസ് ലോജിസ്റ്റിക് കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 6 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ സജ്ജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കുവൈറ്റ് സൈനിക വക്താവ് അറിയിച്ചു. അതേസമയം തുറമുഖങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണം ആഗോള എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കുവൈറ്റ് അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ സാമ്പത്തികമായി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.








