ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും കരുത്തുപകരുന്ന വമ്പൻ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് ആണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. റഷ്യൻ നിർമ്മിത S-400 മിസൈൽ സംവിധാനങ്ങൾ, സുഖോയ്-30 യുദ്ധവിമാനങ്ങളുടെ എൻജിനുകൾ, പുതിയ ട്രാൻസ്പോർട്ട് വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ വാങ്ങുന്നതിലാണ് കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വ്യോമസേനക്കായി 5 സ്ക്വാഡ്രൺ S-400 മിസൈലുകൾ, 60 മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾ (MTA), സുഖോയ്-30 എൻജിനുകളുടെ നവീകരണം എന്നിവ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കരസേനക്ക് 300 ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം, അത്യാധുനിക ടാങ്ക് വെടിക്കോപ്പുകൾ എന്നിവയും വാങ്ങുന്നതാണ്. കൂടാതെ കോസ്റ്റ് ഗാർഡിനായി ഹെവി ഡ്യൂട്ടി എയർ കുഷ്യൻ വെഹിക്കിളുകൾ വാങ്ങുമെന്നും കരാർ വ്യക്തമാക്കുന്നു.
S-400 വ്യോമ പ്രതിരോധ സംവിധാനത്തിൽ നിലവിലുള്ള മൂന്ന് സ്ക്വാഡ്രണുകൾക്ക് പുറമെ 5 സ്ക്വാഡ്രൺ കൂടി വാങ്ങാനാണ് തീരുമാനം. കൂടാതെ പഴയ എഎൻ-32 (An-32) വിമാനങ്ങൾക്ക് പകരമായി 60 പുതിയ ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങും. ഇതിൽ 12 എണ്ണം നേരിട്ടും ബാക്കി 48 എണ്ണം ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം ഇന്ത്യയിലും നിർമ്മിക്കും. തദ്ദേശീയമായി വികസിപ്പിച്ച 300 ധനുഷ് ആർട്ടിലറി തോക്കുകൾ വാങ്ങുന്നതിലൂടെ പീരങ്കിപ്പടയുടെ ശേഷി വർദ്ധിപ്പിക്കും. കൂടാതെ, ശത്രു ടാങ്കുകളെ തകർക്കാൻ ശേഷിയുള്ള അതീവ പ്രഹരശേഷിയുള്ള വെടിക്കോപ്പുകൾ വാങ്ങുന്നതിനും അനുമതി നൽകിയിട്ടുണ്ട്.








