ലഖ്‌നൗ : നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. ഏകദേശം മുപ്പതിനായിരം കോടി രൂപ ചിലവിൽ യമുന ഇൻ്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL) ആണ് വിമാനത്താവളത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പൂർണ്ണമായും പ്രവർത്തനസജ്ജമാകുമ്പോൾ, നോയിഡ ഇൻ്റർനാഷണൽ എയർപോർട്ട് ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ വിമാനത്താവളമായി മാറും. 5,000 ഹെക്ടറിലധികം ഭൂമിയിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ’ കാർബൺ എമിഷൻ വിമാനത്താവളമായിരിക്കുമിത്. സൗരോർജ്ജം, മഴവെള്ള സംഭരണം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 7 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ വിമാനത്താവളത്തിന് സാധിക്കും.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ ഈ പുതിയ ഹബ്ബ് സഹായിക്കും. ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിന് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ (NCR) രണ്ടാമത്തെ പ്രധാന വിമാനത്താവളമാണിത്. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. റോഡ്, റെയിൽ, മെട്രോ സംവിധാനങ്ങളുമായി ഈ വിമാനത്താവളം ബന്ധിപ്പിച്ചിരിക്കുന്നു. യമുന എക്സ്പ്രസ് വേ, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ എന്നിവ വഴിയും നിർദ്ദിഷ്ട ഹൈ സ്പീഡ് മെട്രോ ലിങ്ക് വഴിയും യാത്രക്കാർക്ക് എളുപ്പത്തിൽ ഇവിടെയെത്താം. പൂർണ്ണമായും പേപ്പർ രഹിതമായ യാത്ര ഉറപ്പാക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. തടസ്സമില്ലാത്ത ചെക്ക്-ഇൻ പ്രക്രിയ ഇതിലൂടെ സാധ്യമാകും.
വിമാനത്താവളത്തിന്റെ വരവോടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വൻതോതിലുള്ള വ്യാവസായിക വികസനമാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്ന് കരുതപ്പെടുന്നു. സൂറിച്ച് എയർപോർട്ട് ഇൻ്റർനാഷണൽ എജിയുടെ പങ്കാളിത്തത്തോടെയാണ്ഈ വിമാനത്താവളം വികസിപ്പിക്കുന്നത്. സ്വിസ് സാങ്കേതികവിദ്യയും ഇന്ത്യൻ സംസ്കാരവും സംയോജിപ്പിച്ചുള്ള രൂപകൽപ്പനയാണിതിന്റെ പ്രത്യേകത.








