ന്യൂഡൽഹി : കോൺഗ്രസിനുള്ളിൽ പുതിയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന് കെ. സുധാകരന്റെ പുതിയ പ്രസ്താവന ശ്രദ്ധ നേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഡൽഹിയിൽ വച്ച് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി തനിക്ക് ചില വ്യക്തിപരമായ ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
രമേശ് ചെന്നിത്തലയുടെ പരിചയസമ്പത്തും പാർട്ടിയിലുള്ള സ്വീകാര്യതയും ചൂണ്ടിക്കാട്ടിയാണ് കെ സുധാകരൻ ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിച്ചത്. സുധാകരന്റെ പ്രസ്താവനയോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾ വീണ്ടും സജീവമായിരിക്കുകയാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരു വിഭാഗം ഉയർത്തിക്കാട്ടുമ്പോഴാണ് ചെന്നിത്തലയ്ക്ക് വേണ്ടി സുധാകരൻ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് കണ്ണൂരിൽ മത്സരിക്കാതെ മാറി നിന്നതെന്നും രാഹുൽ ഗാന്ധിയെ കണ്ടതിൽ അതീവ സന്തോഷമെന്നും കെ സുധാകരൻ അറിയിച്ചു. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.








