ടെഹ്റാൻ : ലോകരാജ്യങ്ങൾക്ക് മുന്നിൽ ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഇറാനിലേക്ക് രഹസ്യമായ കരസേനാ അധിനിവേശത്തിന് അമേരിക്ക പദ്ധതിയിടുന്നതായി ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് സൈനികരുടെ വരവിനായി ഇറാൻ സൈന്യം തയ്യാറാണെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
“അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ ഇറങ്ങാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അവർക്ക് നൽകാനുള്ള മറുപടി ഞങ്ങളുടെ പക്കലുണ്ട്,” എന്ന് ഖാലിബാഫ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാൻ അമേരിക്കൻ നാവികസേനയും മറീനുകളും പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് പകരം, ഇറാന്റെ സൈനിക ശേഷി തകർക്കുന്ന രീതിയിലുള്ള മിന്നലാക്രമണങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകിയിട്ടുണ്ട്. ഏപ്രിൽ 6-നകം ഇറാൻ വഴങ്ങിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.








