തിരുവനന്തപുരം : കേരളത്തിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ശരാശരിയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. സൂര്യതാപം, സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ തടയുന്നതിനായി ആരോഗ്യവകുപ്പ് വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഒആർഎസ് (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ ഉപയോഗിക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കുക. ചെറിയ കുട്ടികളും പ്രായമായവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കുക, എന്നീ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.








