ന്യൂഡൽഹി : ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ. ഡൽഹി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിൽ നിന്നുള്ള ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി ബംഗ്ലാദേശ് കേന്ദ്രീകരിച്ചാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ ആണ് ഈ കൊടും ഭീകരനെ ഡൽഹി പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വിഭാഗം അതിർത്തി മേഖലയിൽ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ഇയാൾ വലയിലായത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ സ്ലീപ്പർ സെല്ലുകളെ നയിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. രാജ്യതലസ്ഥാനത്ത് സ്ഫോടന പരമ്പരകളും ഭീകരാക്രമണങ്ങളും ഇയാൾ ലക്ഷ്യമിട്ടിരുന്നു. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള കങ്കൻ സ്വദേശിയാണ് ഷബീർ അഹമ്മദ് ലോൺ. ‘രാജ’, ‘കാശ്മീരി’ എന്നീ അപരനാമങ്ങളിലും ഇയാൾ അറിയപ്പെട്ടിരുന്നു.
1990-കളിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായിയായി പ്രവർത്തനം ആരംഭിച്ച ലോൺ, 2000-ന്റെ തുടക്കത്തിൽ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നു. ഭീകരപ്രവർത്തനങ്ങളുടെ പേരിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇയാൾ 2019-ൽ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ ഹാഫിസ് സയീദ്, സാക്കിർ റഹ്മാൻ ലഖ്വി എന്നിവരുമായി ഷബീറിന് നേരിട്ട് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.








