ടെഹ്റാൻ : അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഇറാൻ. ചർച്ചകൾക്കായി പാകിസ്താൻ ഒരുക്കുന്ന വേദികൾ അവരുടേത് മാത്രമാണെന്നും അതിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുമായി നിലവിൽ യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ല എന്നും ഇറാൻ വ്യക്തമാക്കി.
പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ആണ് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്‌ലാമാബാദ് മധ്യസ്ഥത വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ഇറാനും അമേരിക്കയും പാകിസ്താനിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ സമാധാന ചർച്ചകൾക്ക് രാജ്യം വേദിയാകുമെന്നും ദാർ അവകാശപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി ഈ വാദങ്ങളെ ശക്തമായി നിഷേധിച്ചു.








