ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്താനിലെ ബഹാവൽപൂരിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് ജെയ്ഷെ മുഹമ്മദ് വ്യക്തമാക്കുന്നത്. മസൂദ് അസറിന്റെ വിശ്വസ്തനും സംഘടനയുടെ സുപ്രധാന പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവവമായി ഇടപെട്ടിരുന്ന ഭീകരനാണ് മുഹമ്മദ് താഹിർ അൻവർ.
മുഹമ്മദ് താഹിർ അൻവറിന്റെ മരണം ജെയ്ഷെ മുഹമ്മദ് തങ്ങളുടെ ഔദ്യോഗിക വാർത്താ ചാനലുകൾ വഴിയാണ് സ്ഥിരീകരിച്ചത്. മരണകാരണത്തെക്കുറിച്ച് സംഘടന പുറത്തുവിട്ട കുറിപ്പിൽ വ്യക്തതയില്ല. ഒരു വർഷത്തിനുള്ളിൽ മസൂദ് അസറിന്റെ കുടുംബത്തിലെ പതിനൊന്നാമത്തെ വ്യക്തിയാണ് മരണപ്പെടുന്നത്. 2025 മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ബഹാവൽപൂരിലുള്ള ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട മുഹമ്മദ് താഹിർ അൻവർ സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിലും ഇന്ത്യക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2001 ലെ പാർലമെന്റ് ആക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 19 സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണം, 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി ബന്ധമുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.









