ടെഹ്റാൻ : ഇറാന്റെ തന്ത്രപ്രധാനമായ സൈനിക-ആണവ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിൽ അമേരിക്കൻ ആക്രമണം. 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് വ്യോമസേന ഇവിടെ ആക്രമണം നടത്തിയത്. ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇറാനിയൻ സൈനിക താവളങ്ങളെ തകർക്കാൻ ശേഷിയുള്ള GBU-72 അഡ്വാൻസ്ഡ് 5K ബങ്കർ ബസ്റ്റർ ബോംബുകളാണ് ഇസ്ഫഹാനിൽ പതിച്ചത്. 1,000 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കൾ അടങ്ങിയ ഈ ബോംബുകൾക്ക് 100 അടിയിലധികം ആഴത്തിലുള്ള കോൺക്രീറ്റ് പാളികൾ തകർക്കാൻ ശേഷിയുണ്ട്.
അമേരിക്കൻ വ്യോമസേനയുടെ B-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാൻ സമയം പുലർച്ചെ 3:15 നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇസ്ഫഹാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമുള്ള ഭൂഗർഭ മിസൈൽ സംഭരണശാലകളും കമാൻഡ് സെന്ററുകളും ആയിരുന്നു യുഎസ് ലക്ഷ്യം വെച്ചത്. സ്ഫോടനത്തെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനത്തിന് സമാനമായ പ്രകമ്പനം അനുഭവപ്പെട്ടു. ഉപഗ്രഹങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത വിധം മലനിരകൾക്ക് താഴെ നിർമ്മിച്ച ഇറാന്റെ മിസൈൽ ലോഞ്ചറുകൾ തകർക്കുക എന്നുള്ളതായിരുന്നു അമേരിക്കയുടെ ലക്ഷ്യം.
ആക്രമണത്തെ “ഭീരുത്വപരമായ നടപടി” എന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയം, ഇതിന് കടുത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്ഫഹാനിലെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്. എങ്കിലും നിലവിൽ പ്രദേശം ഇപ്പോൾ പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഈ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.









