ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെയും ജുഡീഷ്യൽ ഓഫീസർമാർക്ക് നേരെയുണ്ടായ ആക്രമണത്തെയും അതിരൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മമതാ ബാനർജി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. മാൾഡയിൽ ജുഡീഷ്യൽ ഓഫീസർമാരെ ‘ഘരാവോ’ ചെയ്ത സംഭവം തികച്ചും ആസൂത്രിതമാണെന്ന് കോടതി വിലയിരുത്തി. ഇന്ത്യയിലെ ഏറ്റവും ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മാൾഡയിൽ ജുഡീഷ്യൽ ഓഫീസർമാരെ നൂറുകണക്കിന് ആളുകൾ തടഞ്ഞുവെച്ച സംഭവം യാദൃശ്ചികമല്ലെന്നും അത് കൃത്യമായ തിരക്കഥയനുസരിച്ച് നടന്നതാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. “പശ്ചിമ ബംഗാൾ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട സംസ്ഥാനമാണ്. അവിടെ സംഭവിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവകരമാണ് മാൾഡയിലെ കോടതി സമുച്ചയത്തിൽ നടന്ന സംഭവങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണ്. ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. നീതിന്യായ വ്യവസ്ഥയ്ക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണ്,” എന്നും സുപ്രീംകോടതി വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാൾഡയിലെ കോടതിയിൽ ഒരു പ്രത്യേക കേസിലെ വിധിക്ക് പിന്നാലെ വലിയൊരു സംഘം ആളുകൾ കോടതി വളപ്പിൽ അതിക്രമിച്ചു കയറി ജുഡീഷ്യൽ ഓഫീസർമാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഈ ഉപരോധം വലിയ വിവാദമായിരുന്നു. ഇതിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ബംഗാൾ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.









