കോഴിക്കോട് : മുസ്ലിം ലീഗിന്റെ വനിതാ നിരയിലെ കരുത്തുറ്റ നേതാവായിരുന്ന അഡ്വ. നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് നൂർബിന രാജി സമർപ്പിച്ചു. എന്നും അവഗണനയും ഭീഷണിയും ആണ് പാർട്ടിയിൽ നിന്നും ലഭിച്ചിട്ടുള്ളത് എന്ന് നൂർബിന റഷീദ് സൂചിപ്പിച്ചു. വനിതാ ലീഗിൽ താൻ നേരിടുന്ന കടുത്ത ലിംഗവിവേചനവും മാനസികമായ പീഡനങ്ങളുമാണ് രാജിക്ക് പിന്നിലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ പ്രധാനപ്പെട്ട ചർച്ചകളിലോ തീരുമാനങ്ങളിലോ വനിതാ നേതാക്കളെ ഉൾപ്പെടുത്താറില്ലെന്ന് നൂർബിന ആരോപിച്ചു. ദേശീയ സെക്രട്ടറിയായിരുന്നിട്ടും തന്നെ നോക്കുകുത്തിയാക്കി നിർത്തി. അഭിപ്രായം തുറന്നു പറയുന്നവർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും സംഘടിതമായ ഭീഷണി ഉണ്ടാകുന്നു. വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലുള്ള സൈബർ അധിക്ഷേപങ്ങളും ഭീഷണികളും നേരിട്ടു എന്നും നൂർബിന റഷീദ് വ്യക്തമാക്കി.
”പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവർത്തിച്ച തന്നെപ്പോലൊരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരായ വനിതാ പ്രവർത്തകരുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയാത്ത ഒരിടത്ത് തുടരുന്നതിൽ അർത്ഥമില്ല. ഭീഷണികൾക്ക് വഴങ്ങുന്ന ആളല്ല ഞാൻ. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ സ്ത്രീകളുടെ ശബ്ദം വെറും അലങ്കാരമായി മാറരുത്. അവഗണനയും അധിക്ഷേപവും നേരിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല,” എന്ന് നൂർബിന റഷീദ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.










