ഇന്ത്യൻ നാവികസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലായ ഐഎൻഎസ് അരിധാമൻ (INS Aridhaman) ഇന്ന് കമ്മീഷൻ ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് അരിധാമന്റെ വരവ് സംബന്ധിച്ച സൂചനകൾ നൽകിയത്. “ഇതൊരു വാക്കല്ല, അധികാരത്തിന്റെ അടയാളമാണ്. അരിധാമൻ!” എന്ന് എക്സിൽ (X) കുറിച്ചുകൊണ്ട് മന്ത്രി രാജ്യത്തിന്റെ പുതിയ കരുത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അരിധാമനൊപ്പം അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് താരഗിരിയും (INS Taragiri) നാവികസേനയുടെ ഭാഗമാകും.
ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ കഴിയുന്ന അരിധാമൻ, ഇന്ത്യയുടെ ‘സെക്കൻഡ് സ്ട്രൈക്ക്’ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. ശത്രുരാജ്യം ഇന്ത്യക്ക് നേരെ ഒരു ആണവാക്രമണം നടത്തിയാൽ പോലും സമുദ്രത്തിനടിയിൽ ഒളിച്ചിരുന്ന് ശക്തമായ തിരിച്ചടി നൽകാൻ ഈ മുങ്ങിക്കപ്പലിന് സാധിക്കും. ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാട്ട് എന്നിവയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎൻ (SSBN) കപ്പലാണിത്. അരിഹന്തിനേക്കാൾ ഇരട്ടി മിസൈലുകൾ വഹിക്കാനുള്ള ശേഷി അരിധാമനുണ്ട്. 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് കെ-4 മിസൈലുകളോ 750 കിലോമീറ്റർ പരിധിയുള്ള 24 കെ-15 മിസൈലുകളോ ഇതിൽ സജ്ജീകരിക്കാം. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച 83 മെഗാവാട്ട് പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് ഈ കൂറ്റൻ സബ്മറൈന് കരുത്ത് പകരുന്നത്.
അരിധാമനൊപ്പം നാവികസേനയുടെ മുൻനിരയിലേക്ക് എത്തുന്ന ഐഎൻഎസ് താരഗിരിയും സാങ്കേതികമായി ഏറെ മുന്നിലാണ്. ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയും ശബ്ദവേഗതയുള്ള സർഫസ് ടു സർഫസ് മിസൈലുകളും താരഗിരിയുടെ പ്രത്യേകതയാണ്. ഒരേസമയം യുദ്ധമുഖത്തും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. നാല് ആണവ മുങ്ങിക്കപ്പലുകൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ രഹസ്യ പദ്ധതിയുടെ ഭാഗമായാണ് അരിധാമന്റെ വരവ്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമുദ്രമേഖലയിൽ പൂർണ്ണമായ നിരീക്ഷണം ഉറപ്പാക്കാനും ഏത് വെല്ലുവിളിയെയും നേരിടാനും ഇന്ത്യൻ നാവികസേനയ്ക്ക് സാധിക്കും. പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ രണ്ട് കപ്പലുകളും പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത’ത്തിന്റെ വലിയ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.








