ടെഹ്റാൻ : അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. യുഎസിന്റെ അഞ്ചാം തലമുറ എഫ്-35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ആണ് വ്യക്തമാക്കിയത്. ഈ ആഴ്ച ഇറാൻ തകർക്കുന്ന രണ്ടാമത്തെ യുഎസ് വിമാനമാണിത്. ഏറ്റവും പുതിയ സംഭവത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായാണ് സൂചന. വിമാനം തകർന്ന് സമുദ്രത്തിൽ പതിച്ചതായി യുഎസ് സ്ഥിരീകരിച്ചു.
ഇറാന്റെ തെക്കൻ തീരപ്രദേശമായ ബന്ദർ അബ്ബാസിന് സമീപം വെച്ചാണ് യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് വിമാനം വെടിവെച്ചിട്ടത്. ഇറാന്റെ തദ്ദേശീയ വ്യോമപ്രതിരോധ സംവിധാനമായ ‘ഖോർദദ്-15’ മിസൈൽ ഉപയോഗിച്ചാണ് വിമാനം തകർത്തതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകരുന്നതിന് മുൻപ് പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതായി റഡാറുകളിൽ തെളിഞ്ഞിട്ടില്ല. വിമാനം സമുദ്രത്തിൽ പതിച്ചതായാണ് വിവരം. യുഎസ് നേവിയുടെ തിരച്ചിൽ വിഭാഗം മേഖലയിൽ എത്തിയിട്ടുണ്ട്.
തങ്ങളുടെ വിമാനം തകർന്ന കാര്യം യുഎസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ പൈലറ്റിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. “അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തിന് നേരെ പ്രകോപനമില്ലാതെ ഇറാൻ ആക്രമണം നടത്തുകയായിരുന്നു” എന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.








