അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആകാശത്തു വച്ച് തകർത്തെങ്കിലും അവശിഷ്ടങ്ങൾ താഴെ പതിച്ച് 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 ഇന്ത്യക്കാരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച അബുദാബിയിലെ അജ്ബാൻ മേഖലയിലാണ് സംഭവം നടന്നത്.
യുഎഇയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാൻ വിക്ഷേപിച്ച മിസൈലുകളെ വിജയകരമായി തകർത്തെങ്കിലും, തകർന്ന മിസൈൽ ഭാഗങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. 5 ഇന്ത്യക്കാർക്കും 6 നേപ്പാൾ സ്വദേശികൾക്കും ആണ് പരിക്കേറ്റത്. ഇതിൽ നേപ്പാൾ പൗരന്മാരിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അജ്ബാനിലെ ഗ്യാസ് പ്ലാന്റിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. എന്നാൽ ഇവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മുൻകരുതൽ നടപടിയായി പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.








