ചെന്നൈ : സിബിഎസ്ഇയുടെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പാഠ്യപദ്ധതി പരിഷ്‌കാരം വെറുമൊരു അക്കാദമിക് മാറ്റമല്ലെന്നും, മറിച്ച് രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. പ്രാദേശിക ഭാഷകളെ പാർശ്വവൽക്കരിച്ച് ഹിന്ദിയെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണ് ഈ പരിഷ്കാരമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധിതമാക്കാനുള്ള ഒളിച്ചുകടത്തലാണ് സിബിഎസ്ഇ നടത്തുന്നതെന്നും സ്റ്റാലിൻ സൂചിപ്പിച്ചു. 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസ് മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ത്രിഭാഷാ പദ്ധതിയെയാണ് സ്റ്റാലിൻ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രായോഗികമായി ഹിന്ദി പഠനം നിർബന്ധിതമാക്കുമെന്നും സ്റ്റാലിൻ വിമർശിച്ചു.
“ദക്ഷിണേന്ത്യക്കാർ ഹിന്ദി പഠിക്കണം എന്ന് പറയുന്നവർ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾ പഠിപ്പിക്കാൻ തയ്യാറാകുമോ?” എന്ന് സ്റ്റാലിൻ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ചോദിച്ചു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യൻ ഭാഷകൾ പഠിക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് നയത്തിന്റെ വിവേചനപരമായ സ്വഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സ്കൂളുകളായ കേന്ദ്രീയ വിദ്യാലയങ്ങളിൽ (KV) പോലും തമിഴ് ഭാഷ നിർബന്ധിതമാക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, ഇപ്പോൾ ഭാഷാ സ്‌നേഹം പ്രസംഗിക്കുന്നത് വെറും കാപട്യമാണെന്നും സ്റ്റാലിൻ സൂചിപ്പിച്ചു.








