ടെഹ്റാൻ : ഇറാനിലെ ബൂഷഹർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ആയിരുന്നു ഇവിടെ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ നിലയത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിലയത്തിന്റെ പ്രധാന റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ആക്രമണം ഉണ്ടായെങ്കിലും ആണവനിലയത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും വൈദ്യുതി ഉൽപ്പാദനം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിച്ചു. യുദ്ധത്തിനിടെ ഈ സ്ഥലം ലക്ഷ്യമിടുന്നത് ഇത് നാലാം തവണയാണ്. അതേസമയം യുഎസിൽ നിന്നുള്ള 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു, കൂടാതെ വ്യവസ്ഥകൾ അസ്വീകാര്യമാണെന്ന് പറഞ്ഞ് ചർച്ചകളും നിരസിച്ചു.








