കൊൽക്കത്ത : പ്രവാസജീവിതം നയിക്കുന്ന പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ തസ്‌ലിമ നസ്റീൻ 20 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു. നഗരത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര സദനത്തിൽ ആഗസ്റ്റ് ഒന്നിന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അവർ എത്തുന്നത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് തസ്‌ലിമയുടെ ഈ തിരിച്ചുവരവ് എന്നത് രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ വലിയ ചർച്ചയായിട്ടുണ്ട്. സെക്യുലർ മിഷൻ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്സ് ഫൗണ്ടേഷൻ എന്നീ സംഘടനകളാണ് തസ്‌ലിമയെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും തസ്‌ലിമ നസ്റീനൊപ്പം വേദി പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മതമൗലികവാദത്തിനെതിരെയുള്ള തസ്‌ലിമയുടെ പോരാട്ടങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള നിലപാടുകളും മുൻനിർത്തിയാണ് ഈ ക്ഷണം. തീവ്രവാദ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമായാണ് തസ്‌ലിമയുടെ വരവിനെ സംഘാടകർ കാണുന്നത്. അവർക്ക് പശ്ചിമ ബംഗാളിലേക്ക് വരുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും സന്ദർശന വേളയിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. മുൻ സർക്കാരുകളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് തസ്‌ലിമയ്ക്ക് ഇത്രയും കാലം ബംഗാളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതെന്നും നിലവിൽ കേന്ദ്ര സർക്കാർ നിയമപ്രകാരം ഇന്ത്യയിൽ കഴിയുന്ന അവർക്ക് കൊൽക്കത്തയിലേക്ക് വരുന്നതിൽ മറ്റ് വിലക്കുകളൊന്നുമില്ലെന്നും ബിജെപി വക്താക്കൾ പ്രതികരിച്ചു.
തസ്ലിമ നസ്റീന്റെ ‘ദ്വിഖണ്ഡിത’ എന്ന നോവലിലെ ചില പരാമർശങ്ങളെച്ചൊല്ലി 2007-ൽ കൊൽക്കത്തയിൽ വൻ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് ക്രമസമാധാന നില തകർന്നതിനെ തുടർന്ന് അന്നത്തെ ഇടതുമുന്നണി സർക്കാർ നോവൽ നിരോധിക്കുകയും തസ്‌ലിമയ്ക്ക് കൊൽക്കത്ത വിടേണ്ടി വരികയും ചെയ്തു. പിന്നീട് വന്ന തൃണമൂൽ കോൺഗ്രസ് സർക്കാരും ഈ നിരോധനം തുടരുകയായിരുന്നു. 2004 മുതൽ 2007 വരെ കൊൽക്കത്തയിലായിരുന്നു തസ്‌ലിമ താമസിച്ചിരുന്നത്. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത നഗരമാണ് കൊൽക്കത്തയെന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള അവർ, നിലവിൽ സ്വീഡിഷ് പൗരത്വത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. സ്ത്രീ ശാക്തീകരണം, മതനിരപേക്ഷത എന്നിവയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ എഴുത്തുകാരിയുടെ ഈ മടങ്ങിവരവിനെ ഏറെ ആകാംക്ഷയോടെയാണ് സാഹിത്യ ലോകം വീക്ഷിക്കുന്നത്.












