വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണി വരെ ഇറാന് ഈ വിഷയത്തിൽ സമയം നൽകുന്നതായും ട്രംപ് വ്യക്തമാക്കി. ഈ സമയത്തിനുള്ളിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
“ഇറാൻ ഈ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ, അവരുടെ പവർ പ്ലാന്റുകളും മറ്റ് പ്രധാന നിർമ്മാണങ്ങളും ഇല്ലാതാകും. അവർക്ക് പിന്നീട് നരകതുല്യമായ ജീവിതമായിരിക്കും. ചൊവ്വാഴ്ച പവർ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും… ഒന്നുകിൽ ആ കടലിടുക്ക് തുറക്കുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടുക,” എന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
നയതന്ത്രപരമായ ഒരു വഴിത്തിരിവിന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു കരാറിലെത്താൻ ഉടൻ തന്നെ നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് കൂടുതൽ കർക്കശമാക്കിയത്.












