ന്യൂഡൽഹി : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയദ് അബ്ബാസ് അരാഗ്ചി. ചൊവ്വാഴ്ച രാത്രി 8 മണിക്ക് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ഈ നിർണ്ണായക ഫോൺ സംഭാഷണം നടന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധവും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളും മേഖലയെ സ്തംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ ഇന്ത്യയുടെ സഹായവും ഇടപെടലും തേടിയിരിക്കുന്നത്.
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെ, ആഗോള സമാധാനം നിലനിർത്താൻ ബ്രിക്സ് രാജ്യങ്ങൾ മുന്നോട്ട് വരണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണമടക്കം കഴിഞ്ഞ 11 ദിവസത്തിനിടെ ഇറാനിലുണ്ടായ നാശനഷ്ടങ്ങൾ അരാഗ്ചി വിശദീകരിച്ചു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം ജയശങ്കറെ അറിയിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്ക് ഇറാൻ തടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ജയശങ്കർ പങ്കുവെച്ചു. ചരക്കുനീക്കം സുഗമമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരാനും ഇരുനേതാക്കളും തീരുമാനിച്ചു.












