പാലക്കാട് : കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭ സുരേന്ദ്രൻ. ശോഭ സുരേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിൽ നിന്ന് വളരെ മോശം ഭാഷയിലുള്ള കമന്റുകളും പ്രചാരണങ്ങളും ഉണ്ടാകുന്നു എന്നാണ് പരാതി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ,പ്രശോഭ് എന്നിവരുടെ മാഫിയ പ്രവർത്തനം തുറന്നു പറഞ്ഞതിന്റെ പേരിൽ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തനിക്കെതിരെ സൈബർ അധിക്ഷേപങ്ങൾ നടത്തുകയാണെന്ന് ശോഭ സുരേന്ദ്രൻ പരാതിപ്പെട്ടു.
ഒരു പൊതുപ്രവർത്തക എന്ന നിലയിൽ അന്തസ്സോടെ പ്രവർത്തിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധമായ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവിധ അക്കൗണ്ടുകളിൽ നിന്നുമായാണ് മോശം രീതിയിലുള്ള പരാമർശങ്ങൾ വരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് രാഷ്ട്രീയം പറയുന്നതിന് പകരം വ്യക്തിഹത്യ നടത്തുന്നതിനെതിരെ കർശന നടപടി വേണമെന്ന് ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസിന്റെ ഐടി സെല്ലിന്റെ കൃത്യമായ പ്ലാനിംഗോടു കൂടിയുള്ള ആക്രമണമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിക്കുന്നു. കോൺഗ്രസ് സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം സൈബർ ആക്രമണങ്ങളെന്നും ശോഭ സുരേന്ദ്രനെ തളർത്താൻ ഈ നീക്കങ്ങൾക്കൊന്നും കഴിയില്ലെന്നും ബിജെപി നേതൃത്വവും പ്രതികരിച്ചു.









