ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന ഖ്യാതിയുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2026 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈയുടെ അവസ്ഥയിൽ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചെന്നൈ മാനേജ്‌മെന്റിനെയും ടീം നേതൃത്വത്തെയും അദ്ദേഹം പ്രതിക്കൂട്ടിലാക്കിയത്.
പണ്ട് മറ്റ് ടീമുകളിൽ പരാജയപ്പെടുന്നവർ ചെന്നൈയിൽ എത്തിയാൽ മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി നേരെ തിരിച്ചാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടി. “നേരത്തെ കളിക്കാർ മറ്റ് ടീമുകളിൽ നിന്ന് സിഎസ്‌കെയിൽ വന്ന് തിളങ്ങുമായിരുന്നു. ഇപ്പോൾ ചെന്നൈയിൽ നിന്ന് പുറത്തുപോകുന്നവരാണ് മറ്റൊരിടത്ത് ചെന്ന് നന്നായി കളിക്കുന്നത്. ടീം നേതൃത്വത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. കളത്തിലും പുറത്തും ചെന്നൈ വലിയ നേതൃത്വ പ്രതിസന്ധി നേരിടുകയാണ്.” – ബദ്രിനാഥ് പറഞ്ഞു.
ലേലത്തിൽ മികച്ച താരങ്ങളെ കണ്ടെത്തുന്നതിൽ ചെന്നൈ മാനേജ്‌മെന്റിന് വലിയ പിഴവ് സംഭവിച്ചതായി ബദ്രിനാഥ് ആരോപിച്ചു. പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്കായി 28.40 കോടി രൂപയാണ് ചെന്നൈ ചെലവാക്കിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന പല മികച്ച താരങ്ങളെയും ഇതിലൂടെ ചെന്നൈയ്ക്ക് നഷ്ടമായി. : ഡൽഹി ക്യാപിറ്റൽസ് 13.75 കോടിക്ക് സ്വന്തമാക്കിയ കെ.എൽ. രാഹുലിനെ ചെന്നൈയ്ക്ക് വാങ്ങാമായിരുന്നു. രാഹുലിനെ കിട്ടിയിരുന്നെങ്കിൽ സഞ്ജു സാംസണ് വേണ്ടി രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ചെന്നൈയിൽ ആറാം നമ്പറിൽ കളിച്ച് പരാജയപ്പെട്ട സമീർ റിസ്‌വിയെ ഇപ്പോൾ ഡൽഹി നാലാം നമ്പറിൽ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ല. കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിലും സഞ്ജുവിന് രണ്ടക്കം പോലും കടക്കാൻ സാധിച്ചിട്ടില്ല എന്നത് ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ, 2025-ൽ കേവലം 4 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു. ഈ സീസണിലും ആവർത്തിക്കുന്ന തോൽവികൾ ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.












