കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 55 വർഷം മുൻപ് നടന്ന 1971-ലെ യുദ്ധം പാകിസ്താൻ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ കൊൽക്കത്തയെ ലക്ഷ്യമിടുമെന്നായിരുന്നു പാക് മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെയാണ് പ്രതിരോധ മന്ത്രി നേരിട്ട് രംഗത്തെത്തിയത്.
“55 വർഷം മുൻപ് പാകിസ്താൻ രണ്ടായി പിളർന്നപ്പോൾ അവർ അതിന്റെ ഫലം അനുഭവിച്ചതാണ്. ഇത്തവണ ബംഗാളിലേക്ക് ഒന്ന് നോക്കാൻ പോലും അവർ മുതിരരുത്. അങ്ങനെ ചെയ്താൽ ഇനിയൊരു യുദ്ധമുണ്ടായാൽ പാകിസ്താൻ എത്ര കഷ്ണങ്ങളായി വിഭജിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ,” രാജ്നാഥ് സിംഗ് ആഞ്ഞടിച്ചു. പാകിസ്താൻ ഇത്തരം പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾക്കിടയിൽ അയൽരാജ്യങ്ങൾ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ ഇന്ത്യയുടെ തിരിച്ചടി അഭൂതപൂർവ്വവും നിർണ്ണായകവുമായിരിക്കുമെന്നും കേരളത്തിലെ സൈനിക സമ്മേളനത്തിലും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ തടവിലാക്കിയവരെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകൾക്ക് ഇന്ത്യ ശ്രമിച്ചാൽ കൊൽക്കത്തയെ ലക്ഷ്യം വെക്കുമെന്നായിരുന്നു സിയാൽക്കോട്ടിൽ വെച്ച് ഖവാജ ആസിഫ് ഭീഷണി മുഴക്കിയത്.











