പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കെത്തുമ്പോൾ ഷൊർണൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള ശക്തമായ മത്സരമാണ് ഷൊർണൂരിൽ നടക്കുന്നത്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഷൊർണൂരിൽ അതി ശക്തമായ നിലയിലേക്ക് എൻ.ഡി.എയെ എത്തിക്കാൻ അഡ്വ. ശങ്കു ടി ദാസിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
ഒരു രാഷ്ട്രീയ സ്ഥാനാർത്ഥി എന്നതിലുപരി, കേരളത്തിലെ മാറുന്ന യുവമനസ്സുകളുടെ പ്രതിനിധിയായാണ് ശങ്കു ടി. ദാസ് വിലയിരുത്തപ്പെടുന്നത്. അഭിഭാഷകനായ അദ്ദേഹം നിലപാടുകളിലെ വ്യക്തത കൊണ്ട് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ഡിജിറ്റൽ കാലഘട്ടത്തിൽ വോട്ടർമാരുമായി സംവദിക്കുന്നതിൽ ശങ്കു ബഹുദൂരം മുന്നിലാണ്. കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളും വികസന കാഴ്ചപ്പാടുകളും യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വൻ സ്വീകാര്യതയാണ് നൽകുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ പരിശോധിച്ചാൽ ഷൊർണൂരിൽ എൻ.ഡി.എയുടെ വോട്ട് വിഹിതത്തിലുണ്ടായ വർദ്ധനവ് പ്രകടമാണ്. 2021-ൽ ബി.ജെ.പി സ്ഥാനാർത്ഥി നേടിയ വോട്ടുകളും ഇത്തവണ ശങ്കു ടി. ദാസ് ഉയർത്തുന്ന വ്യക്തിപ്രഭാവവും ചേരുമ്പോൾ ഒരു അട്ടിമറി വിജയം വിദൂരമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ഷൊർണൂരിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ശങ്കു ടി. ദാസ് നടത്തുന്ന പ്രചാരണയാത്രകൾക്കും കുടുംബയോഗങ്ങൾക്കും ലഭിക്കുന്ന വൻ ജനപങ്കാളിത്തം എൻ.ഡി.എ ക്യാമ്പിൽ ആവേശമുയർത്തുന്നുണ്ട്. പാർട്ടി വോട്ടുകൾക്കപ്പുറം, അഡ്വ. ശങ്കു .ടി. ദാസ് എന്ന വ്യക്തിയിലുള്ള വിശ്വാസം കൂടിയാണ് ഇത്തവണ മണ്ഡലത്തിൽ പ്രതിഫലിക്കാൻ പോകുന്നത്.
മുതിർന്ന വോട്ടർമാരുടെ അനുഗ്രഹവും യുവാക്കളുടെ ആവേശവും ഒത്തുചേരുമ്പോൾ ഷൊർണൂരിൽ അട്ടിമറി അസാദ്ധ്യമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.








