ഐപിഎല്ലിൽ കെകെആർ നായകൻ അജിങ്ക്യ രഹാനെയുടെ സമീപകാല പ്രതികരണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. തന്റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നവർക്ക് അജണ്ടയുണ്ടെന്ന രഹാനെയുടെ പ്രസ്താവനയും, കാമറൂൺ ഗ്രീനിന്റെ ബൗളിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കാൻ പറഞ്ഞ മറുപടിയുമാണ് സെവാഗിനെ ചൊടിപ്പിച്ചത്.
വിമർശനങ്ങൾ ഉണ്ടാകുമ്പോൾ വൈകാരികമായി പ്രതികരിക്കാതെ ശാന്തനായിരിക്കാനാണ് സെവാഗ് നിർദ്ദേശിക്കുന്നത്. “കളിക്കാർ ഇങ്ങനെയൊക്കെ പറയുന്നത് ശരിയല്ല. ആളുകൾ നിങ്ങളെ പുകഴ്ത്തും, അതുപോലെ തന്നെ വിമർശിക്കുകയും ചെയ്യും. രണ്ടിലും നിങ്ങൾ നിഷ്പക്ഷനായിരിക്കണം. എന്തിനാണ് ഇത്തരം വഴക്കുകൾക്ക് നിൽക്കുന്നത്? സച്ചിനെക്കാൾ വലിയ ഉദാഹരണം ആരുണ്ട്? ഒരു പത്രം അദ്ദേഹത്തെ ‘എൻഡുൽക്കർ’ (Endulkar) എന്ന് വിശേഷിപ്പിച്ചിട്ടും അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. അമിതാഭ് ബച്ചൻ പോലും തന്റെ വിമർശകർക്ക് മറുപടി നൽകാറില്ല,” – സെവാഗ് പറഞ്ഞു.
ഈ സീസണിൽ സമ്മിശ്ര പ്രകടനമാണ് രഹാനെ കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ 40 പന്തിൽ 67 റൺസ് താരം നേടി. ഹൈദരാബാദിനെതിരെ 10 പന്തിൽ വെറും 8 റൺസ്. ഈ തോൽവികൾക്ക് പിന്നാലെയാണ് രഹാനെയുടെ സ്ട്രൈക്ക് റേറ്റ് വീണ്ടും ചർച്ചയായത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റാണിതെന്നായിരുന്നു രഹാനെയുടെ വാദം.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കെകെആറിന് മൂന്നാം മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. പോയിന്റ് പട്ടികയിൽ പിന്നിലായതും ബാറ്റിംഗ് ഓർഡറിലെ പരീക്ഷണങ്ങൾ പാളുന്നതും ടീമിന് വലിയ വെല്ലുവിളിയാണ്. കാമറൂൺ ഗ്രീൻ പന്തെറിയാത്തത് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതായും സെവാഗ് ചൂണ്ടിക്കാട്ടി.












