ന്യൂഡൽഹി : ഗുജറാത്തിലെ വോട്ടർമാരെ അധിക്ഷേപിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ എംപി. മോശം ഭാഷ ഉപയോഗിക്കുന്നവരുടെ നിലവാരത്തിലേക്ക് തരം താഴരുതെന്ന് ശശി തരൂർ പരോക്ഷമായി സൂചിപ്പിച്ചു. രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം ഇപ്പോൾ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഖാർഗെയുടെ പേരെടുത്ത് പറയാതെ തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ജനങ്ങളെ ബഹുമാനിച്ചുകൊണ്ട്, അവർക്ക് നമ്മൾ വോട്ട് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ നൽകുകയാണ് വേണ്ടത്. അല്ലാതെ പൊതുസംവാദങ്ങളെ തരംതാഴ്ത്തുന്ന ഭാഷ ഉപയോഗിക്കരുത് എന്ന് ശശി തരൂർ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മല്ലികാർജുൻ ഖാർഗെ വിവാദ പരാമർശം നടത്തിയത്. ഗുജറാത്തിലെയും മറ്റും പോലെ വിദ്യാഭ്യാസമില്ലാത്തവരെല്ല കേരളത്തിലുള്ളത് എന്നതിനാൽ കേരളത്തിലുള്ളവരെ ആർക്കും പറ്റിക്കാൻ കഴിയില്ല എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഖാർഗെയുടെ പരാമർശം ആറ് കോടി ഗുജറാത്തികളെ അധിക്ഷേപിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു.
ഖാർഗെയുടെ പരാമർശം രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ വോട്ടർമാരെ കോൺഗ്രസ് പുച്ഛിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടക്കമുള്ള നേതാക്കളും ഖാർഗെയുടെ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്.








