തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായി നാല് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയ മലയാളി യുവതിയുടെ അതിജീവന സംഭവം നാടകം എന്ന് പരാതി. കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കർണാടകയിലെ ചില പ്രാദേശിക ബിജെപി നേതാക്കളാണ് പരാതി നൽകിയിരിക്കുന്നത്. നക്സൽ സാന്നിധ്യമുള്ള മേഖലയിൽ ഇത്തരമൊരു സംഭവം നടന്നത് ഗൗരവകരമായി കാണണമെന്നും അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
ശരണ്യയുടെ തിരോധാനം പ്രശസ്തി ലക്ഷ്യമിട്ടുള്ള നാടകമാണെന്ന ആരോപണവുമായി കുടകിലെ പ്രാദേശിക ബിജെപി നേതാക്കൾ ആരോപിക്കുന്നു. വനത്തിൽ ഭക്ഷണവും കൃത്യമായ വെള്ളവുമില്ലാതെ നാല് ദിവസം ഒരാൾക്ക് സുരക്ഷിതമായി കഴിയാൻ സാധിക്കില്ലെന്നും നാല് ദിവസത്തെ ദുരിതത്തിന് ശേഷം തിരിച്ചെത്തിയ ശരണ്യയുടെ പെരുമാറ്റത്തിൽ ഭയമോ ക്ഷീണമോ പ്രകടമായിരുന്നില്ലെന്നും, ഇത് സംശയാസ്പദമാണെന്നും പരാതിയിൽ പറയുന്നു. കൂടാതെ കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്താതിരുന്നത് അന്വേഷിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നു എന്നായിരുന്നു ട്രക്കിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയവരുടെ മറുപടി. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും പ്രശസ്തി നേടാനുമായി ശരണ്യ ആസൂത്രണം ചെയ്ത നാടകമാണിതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രാദേശിക നേതാക്കൾ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ ശരണ്യയുടെ മൊഴിയും ട്രെക്കിംഗ് സംഘത്തിലുണ്ടായിരുന്നവരുടെ വിവരങ്ങളും പൊലീസ് വീണ്ടും പരിശോധിക്കും. പ്രശസ്തിക്കായി മനപ്പൂർവ്വം നടത്തിയ നീക്കമാണോ അതോ സ്വാഭാവികമായ അപകടമാണോ എന്നതിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഏപ്രിൽ 2-നാണ് 15 പേരടങ്ങുന്ന സംഘത്തോടൊപ്പം തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെ ശരണ്യയെ കാണാതായത്. നൂറിലധികം രക്ഷാപ്രവർത്തകരും ഡ്രോണുകളും നടത്തിയ തിരച്ചിലിനൊടുവിൽ ഏപ്രിൽ 5-നാണ് ശരണ്യയെ കണ്ടെത്തിയത്.










