ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയുമായി ഒപ്പിട്ട താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാന പാത വീണ്ടും അടച്ചു തോട് ലോക സമ്പദ് വ്യവസ്ഥയിൽ വീണ്ടും പ്രതിസന്ധി വന്നിരിക്കുകയാണ്. പുതിയ പ്രതിസന്ധിയുടെ പ്രധാന കാരണമായിരിക്കുന്നത് ലെബനൻ ആണ്.
ലെബനനിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ള ഇസ്രായേലിൽ ആക്രമണം നടത്തുകയും ഇസ്രായേൽ തിരിച്ചടിക്കുകയും ചെയ്തതോടെയാണ് ഇറാൻ താൽക്കാലിക വെടിനിർത്തൽ കരാറിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇറാൻ മുന്നോട്ട് വെച്ച 10 ഇന സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥ ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക എന്നതായിരുന്നു. ഹിസ്ബുള്ളയെ സംരക്ഷിക്കാതെ ഒരു വെടിനിർത്തലിന് തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ലെബനൻ ഈ കരാറിന്റെ ഭാഗമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. “ഇറാൻ തെറ്റിദ്ധരിച്ചതാണ്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഇറാനുമായുള്ള വെടിനിർത്തൽ തങ്ങളെ ബാധിക്കില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ഒരു “പ്രത്യേക യുദ്ധം” ആണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ ലെബനനിലെ ആക്രമണം നിർത്തിയാൽ മാത്രമേ ഹോർമുസ് തുറക്കൂ എന്ന നിലപാടിലാണ് ഇറാൻ.








