ടെൽ അവീവ് : യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന പാകിസ്താന്റെ സമീപനത്തിനെതിരെ പരിഹാസവുമായി ഇസ്രായേൽ. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹായം ഉറപ്പാക്കാനുമാണ് പാകിസ്താൻ ഈ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് എന്ന് ഇസ്രായേൽ വ്യക്തമാക്കി. ലെബനനിലെ ആക്രമണങ്ങൾ നിർത്തുന്നതും വെടിനിർത്തലിന്റെ ഭാഗമാണെന്ന പാകിസ്താന്റെ പ്രസ്താവന പച്ചക്കള്ളം ആണെന്നും ലെബനനിൽ ഹിസ്ബുള്ളയെ തകർക്കുന്നത് വരെ പിന്മാറില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന പാകിസ്ഥാന് എങ്ങനെ നിഷ്പക്ഷമായി പെരുമാറാൻ കഴിയുമെന്നും ഇസ്രായേൽ ചോദ്യമുന്നയിച്ചു. ഇറാന്റെ ആണവ പദ്ധതികളും മിസൈൽ പരീക്ഷണങ്ങളും തടയാൻ പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തുമെന്ന് വിശ്വസിക്കുന്നില്ല എന്നും ഇസ്രായേൽ അറിയിച്ചു. ”അമേരിക്കയ്ക്ക് അവരുടെ ആവശ്യങ്ങൾക്കായി പാകിസ്ഥാനെ ഉപയോഗിക്കേണ്ടി വരുന്നുണ്ടാകാം, എന്നാൽ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ പാകിസ്ഥാൻ പറയുന്നതൊന്നും ഞങ്ങൾ മുഖവിലയ്ക്കെടുക്കില്ല,” എന്ന് ഇസ്രായേൽ നയതന്ത്ര പ്രതിനിധി വ്യക്തമാക്കി.
വെടിനിർത്തലിന്റെ കൂടുതൽ ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിൽ എത്തുന്നുണ്ട്. പാകിസ്ഥാൻ മുന്നോട്ട് വെച്ച 10 ഇന സമാധാന പദ്ധതിയെ ആസ്പദമാക്കിയാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, ഇസ്രായേൽ ഇതിനോട് സഹകരിക്കാത്തത് ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത് സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടിച്ചിരിക്കുകയാണ്.








