കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വൻ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാൽദിയയിൽ നടന്ന പ്രധാനമന്ത്രിയുടെ റാലിയിൽ വൻ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്. ബംഗാളിന്റെ വികസനത്തിനായി ‘6 ഗ്യാരണ്ടികൾ’ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബംഗാളിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നീണ്ടകാലത്തെ ആവശ്യമായ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കും എന്നത് ഉൾപ്പെടെയുള്ള ഗ്യാരണ്ടികളാണ് പ്രധാനമന്ത്രി ബംഗാൾ ജനതയ്ക്ക് നൽകിയത്.
ബംഗാളിൽ എൽഡിഎ സർക്കാർ അധികാരത്തിൽ എത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും അഭയാർത്ഥികൾക്ക് അവകാശം നൽകുകയും ചെയ്യുമെന്നും മോദി ഉറപ്പുനൽകി. ബംഗാളിലെ പ്രധാന പ്രശ്നമായ നുഴഞ്ഞുകയറ്റം പൂർണ്ണമായും അവസാനിപ്പിക്കും. എല്ലാ അനധികൃത നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കും. അതേസമയം, നിയമപരമായ അഭയാർത്ഥികൾക്ക് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പൗരത്വവും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു ഗ്യാരണ്ടി. പശ്ചിമ ബംഗാളിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന എല്ലാ ബലാത്സംഗക്കേസുകളുടെയും ഫയലുകൾ വീണ്ടും തുറക്കും. പ്രതികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഗ്യാരണ്ടി നൽകി. കൂടാതെ, തൃണമൂൽ ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന ഗ്യാരണ്ടിയും മോദി നൽകി. സംസ്ഥാനത്തെ പൊതുമുതൽ കൊള്ളയടിച്ച ഗുണ്ടകളും രാഷ്ട്രീയക്കാരും അഴികൾക്കുള്ളിലാകും. ജനങ്ങളുടെ പണം കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മോദി വ്യക്തമാക്കി.
ബംഗാളിൽ നിലനിൽക്കുന്ന ഭയത്തിന്റെ അന്തരീക്ഷം അവസാനിപ്പിക്കുമെന്നും നിയമവാഴ്ചയിൽ ജനങ്ങൾക്ക് വീണ്ടും വിശ്വാസം ഉറപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു. ഭരണയന്ത്രം പൂർണ്ണമായും സുതാര്യമാക്കും. ഓരോ സർക്കാർ ഉദ്യോഗസ്ഥനും ഭരണകൂടവും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരായിരിക്കും. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു സിസ്റ്റം ബിജെപി ഉറപ്പാക്കും, എന്നും മോദി ഉറപ്പു നൽകി. ഏപ്രിൽ 23, 29 എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4 നായിക്കും ഫലപ്രഖ്യാപനം.








