ഇറാന്റെ സൈനിക നട്ടെല്ല് തകർക്കുക എന്ന ദൗത്യം അമേരിക്കയും ഇസ്രായേലും ചേർന്ന് അക്ഷരംപ്രതി നടപ്പിലാക്കിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ. കഴിഞ്ഞ 40 വർഷത്തിനിടെ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഇറാൻ കെട്ടിപ്പടുത്ത സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇറാൻ നേരിട്ട വൻ പരാജയത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. സ്വന്തം അതിർത്തി കടന്ന് ആക്രമണം നടത്താനുള്ള ഇറാന്റെ കരുത്ത് ഇനി തിരിച്ചുകിട്ടാത്ത വിധം ഇല്ലാതായെന്നും, വരും വർഷങ്ങളിൽ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ നടത്താൻ ഇറാന് സാധിക്കില്ലെന്നും കൂപ്പർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇറാൻ മണ്ണിൽ 13,000-ത്തിലധികം കേന്ദ്രങ്ങളിൽ അതിമാരകമായ ആക്രമണങ്ങളാണ് യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയത്. ആയിരക്കണക്കിന് തവണ യുദ്ധവിമാനങ്ങൾ പറത്തി ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും തകർത്തു. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും അമേരിക്കൻ സൈന്യം മേഖലയിൽ നിന്ന് മടങ്ങില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “ഞങ്ങൾ വിളിപ്പാടകലെ തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമ പ്രതിരോധ കവചം ഒരുക്കി പങ്കാളിത്ത രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക സന്നദ്ധമാണ്. ജാഗ്രതയിൽ ഒട്ടും വിട്ടുവീഴ്ചയില്ല” – ബ്രാഡ് കൂപ്പർ പറഞ്ഞു. 40 വർഷത്തെ ഇറാന്റെ പടയൊരുക്കം നിമിഷനേരം കൊണ്ട് അമേരിക്ക ചാരമാക്കിയെന്ന ഈ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇറാന്റെ പക്കലുള്ള മാരകായുധങ്ങളുടെ ശേഖരം ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ചതോടെ മേഖലയിൽ അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിന്റെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.












